2011 ഏപ്രിൽ 10, ഞായറാഴ്‌ച

മറവിക്കാലം

അടിവേരുകളൊന്നുമില്ലാതെ

ഉരുക്കുമരങ്ങള്‍

ഒരറ്റത്തേക്കുമാത്രം വളരുന്നു

ജലവും പുരാണവും

നഷ്ടപ്പെട്ട പുഴ

കണ്ണിലൊരു

മണല്‍ക്കാടു പോലും

ബാക്കിയാക്കുന്നില്ല

കടലിന്‍റെ

കറുത്ത നെഞ്ചിലിപ്പോള്‍

തകരുന്ന കപ്പലിന്‍റെ

അവസാനത്തെ ഞരക്കം

വഴികാട്ടികള്‍

വരച്ചുവെച്ച

വളവുകളും തിരിവുകളും

ചുഴിക്കുത്തുകളും

തിരിച്ചറിയാനാവാതെ

എല്ലാവഴികളിലും

കപ്പിത്താന്‍

നിശ്ചലനാവുന്നു

അയാള്‍ ആരെന്ന്

ആര്‍ക്കുമറിയില്ല ...

മറവിയുടെ പന്നികള്‍

പുളച്ചു പെരുകുന്ന തലച്ചോറ് .

മുറിവുകളില്‍

വല കെട്ടുന്ന ചിലന്തി

പ്രത്യാശിക്കുന്നതെന്താവാം....

ഒരിക്കെലെങ്കിലും

സ്നേഹത്തിന്‍റെ അടയാളം ചുമന്ന്

ഒരു ചുംബനം വഴി തെറ്റി വരുമെന്നോ..

മറവിക്കാലം അനുഗ്രഹമാണ്

അമ്മ പറഞ്ഞുതന്ന

ആയിരം കഥകളും

ഇരുട്ടിലേക്ക് ഒലിച്ചുപോയി

പ്രണയം ഫലിതമാക്കിയവള്‍

ആരുടേയും ഹൃദയം കലക്കുന്നില്ല

ആരും ആരെയും അറിയുന്നില്ല

ആരും ആരിലും ജീവിക്കുന്നില്ല

കരുതിയിരിക്കേണ്ടത്

ഇത്രമാത്രം

ആരുടെയെങ്കിലും വേരുകള്‍

ഭൂതകാലത്തിലേക്കിറങ്ങി

കണ്ണുകള്‍

വര്‍ത്തമാനത്തിലേക്ക്‌

മുളച്ചു പൊങ്ങുന്നുണ്ടോ ...

2011 മാർച്ച് 12, ശനിയാഴ്‌ച

നിന്നിലേക്കുള്ള ദൂരം

മഴയുടെ താളത്തിലാണ്
നിന്നിലേക്കുള്ള ദൂരം
നടന്നു തീര്‍ക്കുന്നത്
ചിലപ്പോള്‍
ശാന്തമായും.....
ചിലപ്പോള്‍
വന്യമായും ....
തളിര്‍ത്തു വരുന്ന
അനക്കങ്ങള്‍
പകലിലേക്ക്
പടരുന്ന
രാത്രിയെ പോലെ
വിരിഞ്ഞു വരുന്ന
നോട്ടങ്ങള്‍
തൊടുമ്പോള്‍
കൂടെ പോരുന്ന
പൂവിന്‍റെ പരാഗം
പോലെ
എത്രയകന്നു നിന്നാലും
നിന്‍റെ വിയര്‍പ്പ്
എന്‍റെ ചലനങ്ങളില്‍
പൊടിയുന്നു
ചുണ്ടുകളിലേക്ക്‌
പ്രവഹിക്കുന്ന
ഹൃദയത്തിന്‍റെ ദാഹം
ചുംബനങ്ങളാകുന്നു
തെളിഞ്ഞ ആകാശത്തിലേക്ക്
തെറിച്ചു വീണ മേഘം
പിടഞ്ഞു തീരുമ്പോള്‍
പിറന്നു പോയ
ഒരു തുള്ളിയില്‍
നഗ്നത
നനഞ്ഞു കുതിരുന്നു
ഒരു പൂവിലേക്ക് മാത്രം
നോക്കിയിരിക്കുമ്പോള്‍
വിരിഞ്ഞിറങ്ങുന്ന
പൂക്കാലത്തിനു
നിന്‍റെ നിറമാണ്‌
നിന്‍റെ മണമാണ് ...
എതുവിരലിലൂടെയാണ്
പ്രണയത്തിന്‍റെ വേരുകള്‍
പടര്‍ന്നിറങ്ങിയത്
ദൂരത്തിന്‍റെ
കണക്കുകള്‍ തെറ്റിച്ചു
ഭൂമിയിലൂടെ സഞ്ചരിച്ച
വഴികളില്‍
അടയാളവാക്യങ്ങലോരോന്നും
മുളച്ചു പൊങ്ങുന്നു
കറുപ്പിനും വെളുപ്പിനുമിടയില്‍
നിറങ്ങളുടെ പ്രവാഹം
നിറഞ്ഞു കവിയുന്നതിനെ
അടക്കിപ്പിടിക്കുമ്പോള്‍
നേര്‍ത്ത് പോകുന്ന അതിര്‍ത്തികള്‍
നിറയൊഴിക്കുന്ന കണ്ണുകളാല്‍
തകര്‍ക്കപ്പെടുന്നു

വരച്ചു വെച്ച വഴികളും
ദൂരങ്ങളും
ഒലിച്ചു പോകുന്നു
മഴയുടെ തലത്തിലാണ്
നിന്നിലേക്കുള്ള ദൂരം
നടന്നു തീര്‍ക്കുന്നത്
ചിലപ്പോള്‍
ശാന്തമായും
ചിലപ്പോള്‍
വന്യമായും....